കേരളം ഭീകരവാദികളുടെ ഒളിത്താവളമാണെന്ന ബിജെപി മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലം; കെ സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം: കേരളത്തിലെ അല്‍-ഖ്വയ്ദ സാന്നിധ്യം ആശങ്കാജനകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനം ഭീകര വാദികളുടെ ഒളിത്താവളമാണെന്ന ബിജെപിയുടെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമാണിത്. ഭീകരരെ സഹായിക്കുന്ന നിലപാടാണ് കേരളത്തില്‍ എക്കാലത്തും സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അടുത്തിടെ കേന്ദ്രസര്‍ക്കാരും ഒരു മാസം മുന്‍പ് ഐക്യരാഷ്ട്ര സഭയും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിനെ നേരിടാന്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് പോലും സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. ഇത് കേരള സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയില്‍ അടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ട്. കേരളത്തിലെ ഒരു മന്ത്രി നേരത്തെ നിരോധിച്ച സിമിയുടെ പ്രവര്‍ത്തകനാണെന്ന് പിണറായി വിജയന് അറിയാവുന്ന കാര്യമാണ്. ജലീല്‍ സിമിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കനകമലയില്‍ അടക്കം നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ഭീകര വിരുദ്ധ സേനയ്ക്ക് യാതൊരു അനക്കവും ഇല്ല. കേരള പൊലീസില്‍ ഉള്ള ഭീകരവാദ സാന്നിധ്യം സംബന്ധിച്ചും നടപടിയുണ്ടായില്ല. ഭീകരവാദികളെ സഹായിക്കുന്ന രാഷ്ട്രീയ നിലപാടാണ് സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. പെരുമ്പാവൂര്‍ ഭാഗത്തു പതിനായിരക്കണക്കിന് ആളുകളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ഇതില്‍ ബംഗ്ലാദേശില്‍ നിന്ന് ഉള്‍പ്പെടെ വന്നവരുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Top