റിസര്‍വ് ബാങ്ക് ധനനയം ഏപ്രില്‍ ഏഴിന് പ്രഖ്യാപിക്കും

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അടുത്തയാഴ്ച പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധനനയം പ്രഖ്യാപിക്കും. സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22ല്‍ സര്‍ക്കാരിന്റെ വന്‍ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്ക് കുറഞ്ഞ നിലവാരത്തില്‍ മാറ്റിമല്ലാതെ നിലനിര്‍ത്താനും റിസര്‍വ് ബാങ്ക് പരമാവധി ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറ് അംഗ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി തന്നെ നിലനിര്‍ത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയില്‍ തുടര്‍ന്നേക്കുമെന്നും പ്രതീക്ഷിക്കുന്നു. 2021 ഏപ്രില്‍ അഞ്ച് മുതല്‍ ഏഴ് വരെയാണ് ധനനയ സമിതി യോഗം ചേരുന്നത്. ഏപ്രില്‍ ഏഴിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആര്‍ബിഐയുടെ ധനനയ പ്രഖ്യാപിക്കും.

ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികന്ത ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പകുതി ബാഹ്യ സ്വതന്ത്ര അംഗങ്ങള്‍ ചേര്‍ന്നതാണ്. ആര്‍ ബി ഐ നല്‍കിയ ഷെഡ്യൂള്‍ അനുസരിച്ച്, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എം പി സിയുടെ രണ്ടാമത്തെ യോഗം ജൂണ്‍ 2, 3, 4 തീയതികളില്‍ നടക്കും; മൂന്നാമത്തെ യോഗം (ഓഗസ്റ്റ് 4-6); നാലാമത്തെ യോഗം (ഒക്ടോബര്‍ 6-8); അഞ്ചാമത്തെ മീറ്റിംഗ് (ഡിസംബര്‍ 6-8) ആറാമത്തെ മീറ്റിംഗ് (ഫെബ്രുവരി 7-9, 2022) വരെയും നടക്കും.

പലിശ നിരക്ക് ക്രമീകരണത്തിനുളള ചുമതല സര്‍ക്കാര്‍ 2016 ല്‍ ആര്‍ ബി ഐ ഗവര്‍ണറില്‍ നിന്ന് ആറ് അംഗ എം പി സിയിലേക്ക് മാറ്റി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1934 അനുസരിച്ച്, ഒരു വര്‍ഷത്തില്‍ എം പി സിയുടെ കുറഞ്ഞത് നാല് മീറ്റിംഗുകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ബാങ്ക് ബാധ്യസ്ഥമാണ്.

Top