റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ഡല്‍ഹി: റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ചാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ‘ഉള്‍ക്കൊള്ളാവുന്നത്’ (അക്കൊമഡേറ്റീവ്) നയം പിന്‍വലിക്കാനും എംപിസി യോഗത്തില്‍ ധാരണയായതായി അദ്ദേഹം അറിയിച്ചു.

ആറാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. 2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വര്‍ധനവ് വരുത്തുകയും ചെയ്തു. പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗം തീരുമാനിച്ചു.

റിപ്പോ നിരക്കിനൊപ്പം റിസര്‍വ് ബാങ്ക് റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനവും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Top