വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചത് എ ഗ്രൂപ്പിന് വേണ്ടിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചത് എ ഗ്രൂപ്പിന് വേണ്ടിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചത് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണെന്നും നിര്‍മ്മിച്ചത് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ ഒന്നും രണ്ട് പ്രതികള്‍ പിടിയിലായത് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ നിന്നാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

പുതുതായി തെരഞ്ഞെടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവില്‍ അറസ്റ്റിലായവര്‍. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസ് നോട്ടീസ് നല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കുക.പരാതിയില്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. നാല് പേരും ഒരുമിച്ച് ഇരുന്നാണ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ക്രമക്കേടില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം.

KL -26-L -3030 വെള്ള കിയ കാറില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. പ്രതികള്‍ കാറില്‍ സഞ്ചരിക്കവെ പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. പിന്നീട് മേട്ടുകടയില്‍ വച്ചാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫെനി നൈനാന്‍, ബിനില്‍ ബിനു എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Top