ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിങ് ഓഗസ്റ്റ് ആദ്യവാരം നടക്കും

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ഓഗസ്റ്റ് 8-ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിന് ശേഷം ഓഗസ്റ്റ് 10-ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നയങ്ങൾ പ്രഖ്യാപിക്കും.

ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ ആറ് അംഗങ്ങളാണ് എംപിസിയിലുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിൽ മൂന്നാം തവണയും പ്രധാന പലിശ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്തിയേക്കില്ല എന്നാണ് റിപ്പോർട്ട്, യുഎസ് ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും ബെഞ്ച്മാർക്ക് നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വരാനിരിക്കുന്ന ദ്വിമാസ നയ അവലോകനത്തിൽ ആർബിഐ പലിശ നിരക്ക് ഉയർത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ആഭ്യന്തര പണപ്പെരുപ്പം ആർബിഐയുടെ കംഫർട്ട് സോണിനുള്ളിൽ തന്നെ തുടരുമെന്നും ഏപ്രിൽ, ജൂൺ മാസങ്ങളിൽ നടന്ന കഴിഞ്ഞ രണ്ട് ദ്വിമാസ നയ അവലോകനങ്ങൾ ബെഞ്ച്മാർക്ക് നിരക്കുകൾ നിലനിർത്തിയെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ, പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയാണ്, എന്നാൽ പച്ചക്കറികളുടെയും പയറുവർഗങ്ങളുടെയും വില വർധിക്കുന്നതിനാൽ വരും മാസങ്ങളിൽ ഉയരാനുള്ള സാധ്യത ഉണ്ട്. മൂന്നാം പാദത്തിൽ ആർബിഐയുടെ പണപ്പെരുപ്പ നിരക്ക് 5.4% ആയിരുന്നു.

വ്യാഴാഴ്ച, യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്ക് ഉയർത്തിയിട്ടുണ്ട്. കാൽ ശതമാനം പോയിന്റ് നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു, ഇതോടെ അതിന്റെ പ്രധാന നിരക്ക് 3.75% ആയി.

Top