ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ റേഷന്‍ നല്‍കിയില്ല ; പതിനൊന്നുകാരി പട്ടിണി കിടന്ന് മരിച്ചു

deadbody

ഝാര്‍ഖണ്ഡ്:  ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെന്ന് പറഞ്ഞ് റേഷന്‍ നിഷേധിച്ചത് മൂലം പതിനൊന്നുകാരി പട്ടിണി കിടന്ന് മരിച്ചു.

ഝാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയില്‍ കരിതി ഗ്രാമത്തിലെ സന്തോഷി കുമാരിയാണ് മരിച്ചത്.

ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്തിരുന്നതായി റൈറ്റ് ടു ഫുഡ് ക്യാമ്പയിന്‍ അംഗങ്ങള്‍ പറഞ്ഞു.

പൂജ അവധിക്ക് സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ ഉച്ച ഭക്ഷണം കഴിക്കാനും കുട്ടിക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ രണ്ടാഴ്ചയോളമായി പെണ്‍കുട്ടി പട്ടിണിയിലായിരുന്നു.

അവശ്യ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ഈ ദാരുണമായ അന്ത്യം സംഭവിച്ചിരിക്കുന്നത്.

ദേശീയ ഭക്ഷ്യ സുരക്ഷാ ആക്റ്റ് പ്രകാരം സബ്‌സിഡിയോടു കൂടിയ റേഷന് കുട്ടിയുടെ കുടുംബം അര്‍ഹരായിരുന്നു.

എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി റേഷന്‍ കടയുടെ ഉടമസ്ഥന്‍ കഴിഞ്ഞ ആറുമാസമായി ഇവര്‍ക്ക് റേഷന്‍ നല്‍കിയിരുന്നില്ല.

പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള സബ്‌സിഡിയോടു കൂടിയ റേഷന് അര്‍ഹത നേടണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഫെബ്രുവരിയിലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു റേഷന്‍ കടയുടമയുടെ നടപടി.

ഇതു സംബന്ധിച്ച പരാതികളോട് അധികൃതര്‍ മുഖം തിരിയ്ക്കുകയായിരുന്നു എന്നാണ് ആരോപണം.

സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നേടാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ് ഇതെന്ന് ആക്റ്റിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

Top