നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല, നൂറനാട്ടെ മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

ആലപ്പുഴ: നൂറനാട്ടെ മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കിയതായി മന്ത്രി പി.പ്രസാദ് അറിയിച്ചു. മണ്ണെടുക്കുന്നതിന് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കും. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രൊട്ടോകോള്‍ പാലിച്ചിട്ടില്ലെന്ന് മാത്രമല്ല മണ്ണിടിച്ചിലിന് സാധ്യതയുണ്ടോ എന്നതുള്‍പ്പടെ പഠിക്കേണ്ടിയിരുന്നു. പ്രൊട്ടോകോള്‍ നടപ്പാക്കുന്നത് സംബന്ധിച്ച ഒരു രേഖയും കുന്നിടിക്കുന്നതിന് അനുമതി നല്‍കിയ ഫയലില്‍ ഇല്ല. ഇക്കാര്യം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സമ്മതിച്ചുവെന്നും മന്ത്രി പ്രസാദ് അറിയിച്ചു. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം, നൂറനാട്ടെ പൊലീസ് അതിക്രമം അന്വേഷിക്കാന്‍ എസ്പി. യെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

മണ്ണെടുപ്പിനെതിരായ സമരത്തിലെ പൊലീസ് ബലപ്രയോഗത്തെ മന്ത്രി പി പ്രസാദ് വിമര്‍ശിച്ചിരുന്നു. മറ്റപ്പള്ളിയില്‍ പൊലീസ് ബലപ്രയോഗം വേണ്ടിയിരുന്നില്ലെന്നും പൊലീസ് കാണിച്ചത് ഒട്ടും ശരിയായ കാര്യമല്ലെന്നും പി പ്രസാദ് കുറ്റപ്പെടുത്തി. ബലപ്രയോഗം പൊലീസ് ഒഴിവാക്കേണ്ടതായിരുന്നു. അങ്ങനെയൊരു സംഘര്‍ഷ സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ മന്ത്രി, മണ്ണുമാഫിയക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മണ്ണെടുപ്പിന് മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് നല്ലതെന്നും കോടതിയെ പാരിസ്ഥിതിക ആഘാതം ബോധ്യപ്പെടത്താന്‍ നടപടിയുണ്ടാവുമെന്നും പി പ്രസാദ് പറഞ്ഞു. മറ്റപ്പള്ളി കുന്നിന് തൊട്ടടുത്താണ് മന്ത്രി പി പ്രസാദിന്റെ വീടും.

ആലപ്പുഴ നൂറനാട്, ദേശീയപാത നിര്‍മ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി വലിയ തര്‍ക്കം നിലനില്‍ക്കുന്ന മറ്റപ്പള്ളിയില്‍ മന്ത്രിയെത്തിയപ്പോള്‍ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി പി പ്രസാദിന്റെ കാലുപിടിച്ച് കരഞ്ഞ വയോധികയുടെ രംഗങ്ങള്‍ ഏറെ വൈകാരിമായിരുന്നു. കുടിയിറക്കരുതെന്ന് വയോധിക മന്ത്രിയോട് ആവശ്യപ്പെട്ടു. വയോധികയെ ചേര്‍ത്ത് പിടിച്ച മന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. പൊലീസ് ബലപ്രയോഗത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top