ഇത് ഇന്ത്യയുടെ അഭിമാന നിമിഷം, ബഹിരാകാശ സഞ്ചാരികളെ അവതരിപ്പിക്കാനായതില്‍ സന്തോഷം;നരേന്ദ്ര മോദി

തിരുവനന്തപുരം: ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളെ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സഞ്ചാരികള്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ സാഹസികതയാണ്. ഭാരതീയര്‍ ചന്ദ്രനിലിറങ്ങുമെന്നും സമീപ ഭാവിയില്‍ ഇന്ത്യയുടെ സ്വന്തം റോക്കറ്റില്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കുന്ന ദൗത്യം യഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വന്തം റോക്കറ്റിലാണ് ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ ഇപ്പോള്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്നത്.

അഭിമാന ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ ആണ് ഇവിടെ ആരംഭിക്കുന്നത്. വരും തലമുറകളുടെ ഭാവി നിര്‍ണയിക്കുന്ന ദൗത്യമാണിത്. 20235ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി സ്‌പേയ്‌സ് സ്റ്റേഷന്‍ ഉണ്ടാകും. ബഹിരാകാശാത്തെ അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ ഇത് സഹായകമാകും. അമൃത് കാലത്തില്‍ ഇന്ത്യയുടെ സ്വന്തം റോക്കറ്റില്‍ ഇന്ത്യക്കാര്‍ ചന്ദ്രനിലിറങ്ങുന്നതും യഥാര്‍ത്ഥ്യമാകും. ഗഗന്‍യാന്‍ ദൗത്യ സംഘാംഗങ്ങളെ രാജ്യത്തിന്റെ പേരില്‍ അഭിനന്ദിക്കുകയാണ്. ഇന്ത്യയുടെ അഭിമാനമാണ് ഇവരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഘാംഗങ്ങളെ കൈയ്യടിയോടയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്.

പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. തുമ്പ വിഎസ്എസ്‌യില്‍ നടന്ന ചടങ്ങില്‍ ഇവര്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗന്‍യാന്‍ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.

പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ 1999ലാണ് വ്യോമസേനയില്‍ ചേരുന്നത്. ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ തലവന്‍ മലയാളിയാണെന്നത് കേരളത്തിനിത് അഭിമാനനിമിഷമായി മാറി. നാലുപേരില്‍ രണ്ടുപേരായിരിക്കും ആദ്യം ബഹിരാകാശത്തേക്ക് പോവുക. നാല് പേരും ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാരാണ്. തുമ്പയിലെ വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗന്‍യാന്‍ ദൗത്യ സംഘാംഗങ്ങളെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന സുപ്രധാന ചടങ്ങ് നടന്നത്.

തിരുവനന്തപുരം വിഎസ്എസ്‌സിയിലെത്തി നരേന്ദ്ര മോദി മോദി ഗഗന്‍യാന്‍ പദ്ധതിയുടെ പുരോ?ഗതി വിലയിരുത്തി. വിഎസ്എസ്‌സിയിലെ പുതിയ ട്രൈസോണിക് വിന്‍ഡ് ടണല്‍, മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എഞ്ചിന്‍ & സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എല്‍വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി. എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് തുടങ്ങിയവരും പങ്കെടുത്തു.

Top