നെഹ്റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി ഉപയോ​ഗിക്കുന്നില്ലെന്ന ചോദ്യവുമായി പ്രധാനമന്ത്രി

ദില്ലി: എന്തുകൊണ്ടാണ് ​സർ നെയിമായി നെഹ്റുവിന്റെ പേര് ഉപയോ​ഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്‌റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ, കോൺഗ്രസ് അസ്വസ്ഥരാകും. നെഹ്‌റു ഇത്രയും വലിയ വ്യക്തിയായിരുന്നെങ്കിൽ പിന്നെ എന്തുകൊണ്ട് അവരാരും നെഹ്‌റു എന്ന പേര് സ്വന്തം പേരിന്റെ കൂടെ ഉപയോഗിക്കുന്നില്ല. നെഹ്‌റുവിന്റെ പേര് ഉപയോഗിക്കുന്നതിൽ എന്താണ് നാണക്കേടെന്നും പ്രധാനമന്ത്രി മോദി ചോദിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ഈ രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ലെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റു, കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പ്രപിതാമഹനാണ്. രാജ്യത്തെ പ്രധാന വ്യവയായി ഗൗതം അദാനിക്കെതിരെ ആരോപണങ്ങൾക്കിടയിൽ പ്രധാനമന്ത്രിയുമായി അദാനിക്ക് ബന്ധമുണ്ടെന്ന് കോൺ​ഗ്രസ് രാജ്യസഭയിലും ലോക്സഭയിലും ആരോപിച്ചിരുന്നു. രാഹുൽ​ഗാന്ധിയാണ് വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. അദാനിക്കെതിരെ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങൾക്കിടയിലാണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്.

തങ്ങൾ സംസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ, 90 തവണ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ചു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ ഒരു കോൺഗ്രസ് പ്രധാനമന്ത്രി ആർട്ടിക്കിൾ 356 അൻപത് തവണ ഉപയോഗിച്ചെന്നും മോദി ആരോപിച്ചു.

നിങ്ങൾ ഞങ്ങൾക്ക് നേരെ എത്ര ചെളി വാരിയെറിഞ്ഞാലും താമര വിരിയുമെന്നും മോദി പറഞ്ഞു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇന്നും പ്രതിഷേധിച്ചു.

ഗാന്ധി കുടുംബവും കോൺഗ്രസും ചേർന്ന് രാജ്യത്തെ തകർത്തെന്നും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്നും മോദി ആരോപിച്ചു. അവസരങ്ങളെ പ്രതിസന്ധികളാക്കി. കോണ്‍ഗ്രസിന് താൽപര്യങ്ങൾ മറ്റ് പലതിലുമായിരുന്നു. യു പി എ ഭരണകാലത്തേത് പോലെ രാജ്യത്ത് ജനം നരകിച്ചിട്ടില്ല. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി പടുത്തുയർത്തി. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടില്ല. കോൺഗ്രസിന് താൽപര്യം ഫോട്ടോ ഷൂട്ടിൽ മാത്രമാണെന്നും മോദി പറഞ്ഞു.

Top