കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും

തൃശൂര്‍: കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുവരും വഴി കോഴിക്കോട് വെച്ച് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു കടുവ ചത്തത്. കൊട്ടിയൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടുമ്പോള്‍ തന്നെ കടുവ അവശനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. കടുവയുടെ ദേഹത്ത് പരിക്കുകളും ഉണ്ടായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ.

ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ റബ്ബര്‍ ടാപ്പിങിന് പോയ തൊഴിലാളികളാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടത്. മുന്‍ കാലുകളിലൊന്ന് വേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഉള്‍പ്പടെ സ്ഥലത്തെത്തി. ആറ് മണിക്കൂറിന് ശേഷം മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ കൂട്ടിലടക്കുകയായിരുന്നു.തൃശൂരിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ വെച്ചാണ് കടുവ ചത്തത്. വാഹനം കോഴിക്കോട് എത്തിയപ്പോഴാണ് കടുവ ചത്ത കാര്യം ഡോക്ടര്‍ മനസിലാക്കിയത്. രാവിലെ ആറ് മണിയോടെ തൃശൂര്‍ മൃഗശാലയില്‍ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടുവയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കുന്നതിനുള്‍പ്പടെ സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിരുന്നു.

കടുവയെ പിടികൂടുമ്പോള്‍ അതിന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ഡിഎഫ്ഒ പ്രതികരിച്ചു. കടുവയുടെ ദേഹത്തെ പരിക്കുകള്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനിടെ ഉണ്ടായതാകാം. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് പരിശോധനയില്‍ കടുവയുടെ ഉളിപ്പല്ല് നഷ്ടമായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കടുവയെ വനത്തില്‍ വിടേണ്ടതില്ലെന്നും തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുവരാമെന്നും വനം വകുപ്പ് തീരുമാനിച്ചത്.

Top