ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിസന്ധി ഇവിടെയും ചര്‍ച്ചയാവും:പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിസന്ധി ഇവിടെയും ചര്‍ച്ചയാവുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനങ്ങള്‍ കാണുന്നത് കോണ്‍ഗ്രസ് എംഎല്‍ എമാരുടെ കൂറുമാറ്റമാണ്. ഇതിലും വലിയ നാണക്കേട് വേറെ ഇല്ലെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. ബിജെപി ജയിച്ചതില്‍ ദുഃഖിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് വേണ്ടി ചാരപ്പണി നടത്തുന്നവര്‍ ഹൈക്കമാന്‍ഡില്‍ ഉള്‍പ്പടെ ഉണ്ട്.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മനു അഭിഷേക് സിംഘ്വി പരാജയപ്പെട്ടിരുന്നു.

എങ്ങനെ കോണ്‍ഗ്രസിനെ വിശ്വസിച്ച് വോട്ട് ചെയ്യും? ഹിമാചലിലെ രാജ്യസഭാ ഫലം കേരളത്തിലും പ്രതിഫലിക്കും. ഇരുപത് സീറ്റിലും എല്‍ഡിഎഫ് ജയിക്കും. കോണ്‍ഗ്രസിന് സിറ്റിങ് എംപിമാരെ പോലും ഫീല്‍ഡില്‍ ഇറക്കാന്‍ പറ്റിയില്ലെന്നും മന്ത്രി ആരോപിച്ചു.

 

Top