വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കുന്നമംഗലം കോടതിയിലാണ് കുറ്റപത്രം നല്‍കുക. കേസിലെ പ്രതികളായ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സി കെ രമേശന്‍, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ എം ഷഹന, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്‌സുമാരായ മഞ്ജു, രഹന എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

2017ല്‍ ആണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വര്‍ഷമാണ് ഹര്‍ഷിനയ്ക്ക് വയറ്റില്‍ ചുമക്കേണ്ടിവന്നത്. വേദന മാറാന്‍ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് 2022 സെപ്റ്റംബര്‍ 13ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. പിന്നീട് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.തുടര്‍ന്ന് ഫെബ്രുവരി 26ന് ഹര്‍ഷിന സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. നീതി ലഭിക്കുന്നത് വൈകിയതോടെ സെക്രട്ടറിയേറ്റ് മുമ്പില്‍ ഹര്‍ഷിന സമരം നടത്തിയിരുന്നു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.

ഇവരെ പ്രതി ചേര്‍ത്ത് പൊലീസ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനിടെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന കോടതിയെ സമീപിക്കാനും നീക്കം ആരംഭിച്ചു. സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനഹായം അനുവദിച്ചിരുന്നെങ്കിലും ഹര്‍ഷിന നിരാകരിക്കുകയായിരുന്നു.

Top