പ്രതികളെ കുടുക്കിയത് ‘കാര്‍ട്ടൂണ്‍’;പൊലീസ് ശേഖരിച്ചത് ടോം & ജെറി കാര്‍ട്ടൂണ്‍ കണ്ട 26,000 ഐപി അഡ്രസുകള്‍

തിരുവനന്തപുരം: കൊല്ലത്തു നിന്നു ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് കാര്‍ട്ടൂണും ആയുധമാക്കിയെങ്കിലും നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. തട്ടികൊണ്ടുപോയ സംഘം കാര്‍ട്ടൂണ്‍ കാണിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് പൊലീസ് കാര്‍ട്ടൂണിനു പിന്നാലെ സഞ്ചരിച്ചത്. കുറ്റവാളിയിലേക്കെത്തുന്ന വിവരങ്ങള്‍ കാര്‍ട്ടൂണിലൂടെ ലഭിച്ചെങ്കിലും അതു വിശകലനം ചെയ്യുന്നതിനു മുന്‍പ് സിസിടിവി, ഫോണ്‍ രേഖകള്‍ വഴി പൊലീസ് പ്രതികളെ പിടികൂടി. പ്രതികളെ സ്ഥിരീകരിക്കാനാണ് സൈബര്‍ ഡേറ്റ ഉപയോഗിച്ചതെന്നും സൈബര്‍ ഡേറ്റയുടെ സഹായത്തോടെയല്ല കുറ്റവാളികളെ പിടിച്ചതെന്നും സൈബര്‍ സെല്ലിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.

നവംബര്‍ 27ന് വൈകിട്ട് നാലരയോടെയാണ് ഓയൂരില്‍നിന്ന് കുട്ടിയെ അജ്ഞാതസംഘം തട്ടിയെടുത്തത്. രാത്രി പേടിച്ച് കരഞ്ഞപ്പോള്‍ തട്ടിക്കൊണ്ട് പോയ സംഘം കാര്‍ട്ടൂണ്‍ കാണിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി. യൂട്യൂബിലൂടെയാണ് കുട്ടി ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ കണ്ടത്. ഈ കാര്‍ട്ടൂണ്‍ കണ്ട ഐപി അഡ്രസുകള്‍ പൊലീസ് സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് ഗേറ്റ്വേയില്‍നിന്നു സൈബര്‍സെല്‍ വിവരങ്ങള്‍ ശേഖരിച്ചു.

27നു രാത്രി 7.30 മുതല്‍ പിറ്റേന്നു രാവിലെ 6.30വരെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ആ സമയം രാജ്യത്തൊട്ടാകെ ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ കണ്ട 26,000 ഐപി അഡ്രസുകള്‍ ലഭിച്ചു. കേരളത്തില്‍നിന്ന് കാര്‍ട്ടൂണ്‍ കണ്ട ഐപി അഡ്രസുകള്‍ 350 ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്ന് കണ്ടത് 120 എണ്ണമായിരുന്നു. 30നാണ് കാര്‍ട്ടൂണിന്റെ വിവരം പൊലീസ് ആവശ്യപ്പെടുന്നത്. ഇന്നലെ രാവിലെ ഈ വിവരം സൈബര്‍ സെല്‍ കൊല്ലം കരുനാഗപ്പള്ളി പൊലീസിനു കൈമാറി.

എന്നാല്‍, പ്രതികളെക്കുറിച്ച് 30ന് തന്നെ പൊലീസിനു ചില ധാരണകളുണ്ടായിരുന്നു. കൊല്ലം നഗരത്തിലേക്കെത്തിയ നീല നിറത്തിലുള്ള കാറാണ് നിര്‍ണായകമായത്. കൊല്ലം സിറ്റി പൊലീസിന് സിസിടിവിയിലൂടെ നീല കാറിനെക്കുറിച്ച് വിവരം ലഭിച്ചു. കാറിന്റെ നമ്പരിലൂടെ ചില ആളുകളെ മനസ്സിലായി. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഇതിലെ ചിത്രങ്ങള്‍ പ്രതികളുടെ രേഖാ ചിത്രവുമായി യോജിച്ചു. വീടുകള്‍ പൂട്ടിയ നിലയിലായിരുന്നു. മതില്‍ ചാടി പൊലീസ് അകത്തു കടന്നു. ജനലിലൂടെ നോക്കിയപ്പോള്‍ ചില നമ്പര്‍ പ്ലേറ്റുകളുടെ സ്റ്റിക്കറുകള്‍ കണ്ടു. കുറ്റവാളികളിലേക്കെത്തിയതായി പൊലീസ് 80% ഉറപ്പിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് പ്രതികള്‍ക്കായി തെങ്കാശിയിലേക്ക് പോയത്. അപ്പോള്‍ 120 ഐപികളുടെ പരിശോധന ആരംഭിച്ചിരുന്നില്ല. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പൊലീസ് തെങ്കാശിയിലെത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് പ്രതികളുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പും പൊലീസിനു കിട്ടിയ കാര്‍ട്ടൂണിന്റെ ഐപിയും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ കരുനാഗപ്പള്ളി സിഐ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടു. മാച്ച് ചെയ്തതോടെ മൂന്നു പ്രതികളെയും അടൂരിലെ ക്യാംപിലേക്കെത്തിച്ചു.

Top