ബന്ധുക്കളെ ഇടനിലക്കാരാക്കി പൊലീസ് കോംപ്രമൈസിന് ശ്രമം നടത്തി; താമിര്‍ ജിഫ്രിയുടെ കുടുംബം

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി താമിര്‍ ജിഫ്രിയുടെ കുടുംബം. കേസിന്റെ തുടക്കം മുതലേ കുടുംബത്തെ പൊലീസ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സഹോദരന്‍ ഹാരിസ് ജിഫ്രി പറഞ്ഞു. ഇടനിലക്കാര്‍ മുഖേന മൂന്ന് തവണ ഇതിന് ശ്രമം നടന്നുവെന്നും ഹാരിസ് ജിഫ്രി.

‘ആദ്യം മുതലേ കേസുമായി മുന്നോട്ട് പോകുമെന്നും, കോംപ്രമൈസിന് തയാറാവില്ലെന്നും കുടുംബം നിലപാടെടുത്തിരുന്നു. ചില ബന്ധുക്കളെ ഇടനിലക്കാരാക്കിയായിരുന്നു കോംപ്രമൈസിന് ശ്രമം നടന്നത്. എന്നാല്‍ ആദ്യം ഘട്ടത്തില്‍ തന്നെ ശ്രമം പരാജയപ്പെടുത്തിയെന്നും ഹാരിസ് ജിഫ്രി വ്യക്തമാക്കി. സിബിഐ അന്വേഷണം വേഗത്തിലാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം എന്നും സഹോദരന്‍ വ്യക്തമാക്കി.

അതേസമയം, താനൂര്‍ കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അറുപതോളം പേരുടെ മൊഴി അന്വേഷണ സംഘം ഇതിനോടകം രേഖപ്പെടുത്തി. താമിര്‍ ജിഫ്രിയെ മര്‍ദിച്ച നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഡാന്‍സാഫ് ടീമിന്റെയും എസ്ഐയുടെയും മൊഴി എടുക്കാനായില്ല. ഇവര്‍ ഒളിവിലാണ്. താമിര്‍ ജിഫ്രി മരിച്ച ദിവസം സ്റ്റേഷന്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പൊലിസുകാരുടെ മൊഴി നേരത്തെ എടുത്തിരുന്നു. സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

Top