വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചില്‍ പൊലീസ് കേസെടുത്തു;കെ പി ശശികല ഒന്നാം പ്രതി

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചില്‍ പൊലീസ് കേസെടുത്തു. സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേര്‍ന്നതിനും പൊതു ഗതാഗതം തടസപ്പെടുത്തിയത്തിനുമാണ് കേസ്. കെ പി ശശികലയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 700 പേരെയും പ്രതിചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയത്. തുറമുഖം യാഥാര്‍ത്ഥ്യമാക്കുക, ഹൈക്കോടതി വിധി നടപ്പാക്കുക, വിഴിഞ്ഞം സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം.

അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സമാധാനം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. അക്രമികള്‍ എന്താണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം അക്രമങ്ങളില്‍ വിവേക പൂര്‍വ്വം പെരുമാറിയതിലൂടെയാണ് നാടിന് സമാധാനം ഉറപ്പാക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പൊലീസിന്റെ ധീരമായ നിലപാട് കൊണ്ടാണ്. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിലാണ് വിഴിഞ്ഞത് ആക്രമണം നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top