മമത ബാനര്‍ജിക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്‍ക്കത്തയിലെ വസതിയിലെ സ്വീകരണ മുറിയില്‍ വീണ മമതയുടെ നെറ്റിയിലും മൂക്കിലും പരിക്കേറ്റിരുന്നു. ആരോ പിന്നില്‍ നിന്ന് തള്ളിയതിനെ തുടര്‍ന്നാണ് മമത വീണതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ചികിത്സിക്കുന്ന ഡോക്ടറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്നീട് ഇത് നിഷേധിച്ചു.

മമത തലകറങ്ങിയതിനെ തുടര്‍ന്ന് വീണതാകാമെന്നാണ് ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്. മമതയെ ആരും പിന്നില്‍ നിന്ന് തള്ളിയിട്ടില്ല. തലകറങ്ങുന്നതു പോലെ തോന്നി, പിന്നീട് വീഴുകയായിരുന്നുവെന്നും ശശി പാഞ്ച പറഞ്ഞു. കാളിഘട്ടിലെ കുടുംബവീട്ടിലാണ് മമത താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ അനന്തരവന്‍ അഭിഷേക് ബാനര്‍ജി, സഹോദര ഭാര്യ കാജരി ബാനര്‍ജി തുടങ്ങിയ ബന്ധുക്കള്‍ വീട്ടിലുണ്ടായിരുന്നു.

വീഴ്ചയ്ക്ക് കാരണം പിന്നില്‍ നിന്ന് തള്ളിയതാണെന്ന് എസ്എസ്‌കെഎം ആശുപത്രി ഡയറക്ടര്‍ ഡോ.മൃണ്‍മയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ ഇത് നിഷേധിച്ചു. പിന്നില്‍ നിന്ന് തള്ളിയത് പോലെ തോന്നിയതാകാമെന്നായിരുന്നു വിശദീകരണം. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ബന്ദോപാധ്യായ പറഞ്ഞിരുന്നു.

Top