കാടാങ്കോട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: കാടാങ്കോട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. യശോദയുടെ(55) മരണം മകന്‍ അനൂപിന്റെ(27) അടിയേറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യശോദയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണി(60) മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു.

അയ്യപ്പന്‍കാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരെ ഇന്നലെ ഉച്ചയ്ക്കു 12 നാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനൂപ് ഇരുവരെയും മര്‍ദ്ദിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇന്‍ക്വസ്റ്റില്‍ യശോദയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. മകന്‍ അനൂപ് യശോദയെ ചവിട്ടി വീഴ്ത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മാതാപിതാക്കളെ പതിവായി അനൂപ് മര്‍ദ്ദിക്കാറുണ്ടായിരുന്നതായി നാട്ടുകാരും മൊഴി നല്‍കി.

Top