പ്ലാസ്റ്റിക് സർജറി പരാമർശം പ്രധാനമന്ത്രയിയുടേത്, രാജ്യം വിശ്വാസികളുടെത് മാത്രമല്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: എ എൻ ഷംസീറിന്റെ വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം. എല്ലാ വിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഐഎം തുടരും. രാജ്യം വിശ്വാസികൾക്ക് വേണ്ടി മാത്രമുള്ളതല്ല, എന്നാൽ സിപിഐഎം വിശ്വാസങ്ങൾക്ക് എതിരല്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

ശാസ്ത്രത്തെ തള്ളിപറഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കില്ല. മിത്തിനെ മിത്തായിട്ട് കാണണം. പ്ലാസ്റ്റിക് സർജറി പരാമർശം നടത്തിയത് പ്രധാനമന്ത്രിയാണ്. പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ റിലയൻസ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിട്ടുണ്ട്. പുഷ്പക വിമാനത്തിന്റെ കാര്യം ശാസ്ത്ര കോൺഗ്രസിൽ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്. കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണം. ഇപ്പോൾ അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ നെഹറുവിന്റെ പുസ്തകങ്ങൾ വായിക്കണം എം വി ഗോവിന്ദൻ പറഞ്ഞു.

വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേലിൽ കുതിര കയറരുത്. പരശുരാമൻ മഴുവെറിഞ്ഞ് കേരള മുണ്ടാക്കി ബ്രാഹ്മണർക്ക് നൽകി എന്നു പറയുന്നു. ബ്രാഹ്മണ കാലത്താണോ കേരളം ഉണ്ടായത്? അതിനും എത്രയോ കൊല്ലം മുമ്പ് കേരളം ഉണ്ടായിട്ടില്ലേ. ഇക്കാര്യം ചട്ടമ്പി സ്വാമികൾ വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രത്തെ കാവി വത്ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുന്നതിൽ പാർട്ടിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാൻ എൻഎസ്എസ് തയ്യറാകണമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Top