ന്യൂഡല്‍ഹി: ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന് തുടക്കമായി. ജമ്മു കശ്മീരിലെ ബേസ് ക്യാമ്പില്‍ നിന്ന് ആദ്യ തീര്‍ത്ഥാടക സംഘം യാത്ര ആരംഭിച്ചു. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടന സംഘത്തിന് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം വന്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
ഭീകരര്‍ അമര്‍നാഥ് യാത്രയ്ക്ക് നേരെ പുല്‍വാമ മാതൃകയിലുള്ള സ്‌ഫോടനം ലക്ഷ്യമിടുന്നുണ്ടെന്നായിരുന്നു കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പ്.സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ സംഘങ്ങളെ വഴിയില്‍ ഉടനീളം വിന്യസിപ്പിക്കുകയും തീര്‍ത്ഥാടകരെ സിആര്‍പിഎഫിന്റെ സംഘം ബൈക്കില്‍ അനുഗമിക്കുകയും ചെയ്യുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കാന്‍ ഡ്രോണുകളും റഡാറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഡിയോ തരംഗം ഉപയോഗിച്ച് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ അന്യവാഹനങ്ങള്‍ക്ക് കടന്നുകയറാന്‍ കഴിയില്ല. ഓരോ തീര്‍ത്ഥാടകനെയും തിരിച്ചറിയാനുള്ള ബാര്‍കോഡുകളും നല്‍കിയിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം ജമ്മു മുതല്‍ അമര്‍നാഥ് വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരുലക്ഷത്തിലധികം തീര്‍ഥാടകര്‍ ഈ വര്‍ഷം അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 1.5 ലക്ഷം തീര്‍ഥാടകരാണ് ഇതുവരെ ദര്‍ശനം നടത്താന്‍ പേര് നല്‍കിയിട്ടുള്ളത്. 2,85,006 തീര്‍ഥാടകരാണ് കഴിഞ്ഞ വര്‍ഷം അമര്‍നാഥില്‍ എത്തിയിരുന്നത്. 2017 ല്‍ അമര്‍നാഥ് യാത്രക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.