പ്രതിസന്ധിയുണ്ടായപ്പോള്‍ കൂടെനിന്നയാള്‍, പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല; ഭാവന

ന്റെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടായപ്പോള്‍ കൂടെനിന്നയാളാണ് പി.ടി. തോമസെന്ന്‌നടി ഭാവന. ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്‌നത്തില്‍ കൂടെനില്‍ക്കാന്‍ വലിയ മനസ് തന്നെവേണം. അത് പിടി.തോമസിന് ഉണ്ടായിരുന്നുവെന്നും ഭാവന പറഞ്ഞു. തൃക്കാക്കര മണ്ഡലത്തില്‍ സംഘടിപ്പിച്ച ആശാപ്രവര്‍ത്തകര്‍ക്ക് ഹൃദയാഭിവാദ്യം എന്ന പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു ഭാവന.

ഇതുപോലുള്ള പരിപാടിയില്‍ പങ്കെടുത്ത് പോകുന്നതാണ് തനിക്ക് സന്തോഷമെന്ന് ഭാവന പറഞ്ഞു. ഇങ്ങനെയൊരു പരിപാടിയിലേക്ക് ഉമാ തോമസ് വിളിച്ചപ്പോള്‍ എന്തായാലും പങ്കെടുക്കണമെന്ന് തോന്നി. ഇതിനിടയില്‍ പലതവണ പരിപാടിയുടെ ഡേറ്റ് മാറിയെങ്കിലും അതില്‍ പങ്കെടുക്കാന്‍ സാധിച്ചുവെന്നും ഭാവന പറഞ്ഞു.

പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല. എന്റെ ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ എനിക്കൊപ്പം വളരെ ശക്തമായിനിന്ന ഒരാളാണ് അദ്ദേഹം. നമ്മുടെ ജീവിതത്തില്‍ ഇതുപോലുള്ള ഒരുപാടുപേരെ കണ്ടുമുട്ടാന്‍പറ്റില്ല.ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്‌നത്തില്‍ കൂടെനില്‍ക്കാന്‍ വലിയ മനസ് തന്നെവേണം. എനിക്കും എന്റെ കുടുംബത്തിനും പി.ടി.തോമസ് സാറിനെ ഒരിക്കലും മറക്കാന്‍പറ്റില്ല. ഈ ചടങ്ങിലേക്ക് ഉമച്ചേച്ചി വിളിക്കുക എന്നുപറഞ്ഞാല്‍ പി.ടി. തോമസ് സാര്‍ വിളിക്കുന്നതുപോലെതന്നെയാണ്. ഭാവന ചൂണ്ടിക്കാട്ടി.

തിരിച്ചൊന്നും ആഗ്രഹിക്കാതെ നമ്മുടെ നാടിനും സമൂഹത്തിനുംവേണ്ടി ജോലി ചെയ്യുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. ചിറകുകളില്ലാത്ത മാലാഖമാരെന്നുവേണം ഇവരെ വിശേഷിപ്പിക്കാനെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഹൈബി ഈഡന്‍ എം.പിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Top