തളിപ്പറമ്പില്‍ 17കാരിയെ പീഡിപ്പിച്ചയാള്‍ക്ക് തടവും പിഴയും

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്നത് മറച്ചുവെച്ച് 17 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ അന്നക്കര സ്വദേശി വി. രതീഷിനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.

2013ലാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കാറില്‍ പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജില്‍ എത്തിക്കുകയും ഒന്നിലേറെ തവണ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പീഡനം നടന്നത് പറശ്ശിനിക്കടവിലായതിനെത്തുടര്‍ന്ന് തളിപ്പറമ്പ് പൊലീസിന് കേസ് കൈമാറുകയായിരുന്നു. അന്നത്തെ തളിപ്പറമ്പ് എസ്.ഐ കെ.ജെ. വിനോയ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ പി.കെ. സന്തോഷ് അന്വേഷണം നടത്തുകയും ഇന്‍സ്‌പെക്ടര്‍ കെ. വിനോദ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.കേസില്‍ രണ്ടാം പ്രതിയായിരുന്ന വിപിനിനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.

Top