ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു

ന്യൂയോര്‍ക്ക്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ജനുവരി ആദ്യവാരമായിരുന്നു ശസ്ത്രക്രിയ. പുതിയ ഹൃദയവുമായി ഡേവിഡ് ബെന്നറ്റ് രണ്ട് മാസമാണ് ജീവിച്ചത്.

ശസ്ത്രക്രിയ നടന്ന യു.എസിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലായിരുന്നു മരണം. ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാല്‍ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്.

ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിച്ചിരുന്നു. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ നിര്‍ണായകമായാണ് ഈ ശസ്ത്രക്രിയയെ വൈദ്യശാസ്ത്രലോകം നിരീക്ഷിച്ചത്.

ബെന്നറ്റിന്റെ വിയോഗം ആശുപത്രി ജീവനക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്ന് ശസ്ത്രക്രിയ നടത്തിയ സര്‍ജന്‍ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു. ‘അവസാനം വരെ പോരാടിയ ധീരനായ രോഗിയായിരുന്നു അദ്ദേഹം. ധൈര്യവും സന്നദ്ധതയും കൊണ്ട് ബെന്നറ്റ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ പ്രസിദ്ധനായി” ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു.

‘മരിക്കുക അല്ലെങ്കില്‍ ഈയൊരു അവയവമാറ്റത്തിന് തയാറാവുക, ഈ രണ്ട് സാഹചര്യങ്ങള്‍ മാത്രമേ മുമ്പിലുള്ളൂ. ഇരുട്ടിലേക്ക് നോക്കിയുള്ള വെടിയാണ് ഇതെന്ന് എനിക്കറിയാം. എന്നാല്‍, ഇത് മാത്രമാണ് അവസാന പ്രതീക്ഷ’ ശസ്ത്രക്രിയക്ക് മുമ്പായി ഡേവിഡ് ബെന്നറ്റ് പറഞ്ഞു. ഒരു വര്‍ഷം പ്രായമുള്ള, ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ബെന്നറ്റില്‍ വെച്ചുപിടിപ്പിച്ചത്.

Top