എല്ലാം കള്ളന്മാരാണെന്ന് പാര്‍ട്ടിക്കും നേത്വത്തിനും മനസിലായി; ധര്‍മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് ബാലുശ്ശേരിയിലെ തര്‍ക്കം മുറുകുന്നു. ബാലുശ്ശേരിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ രംഗത്തെത്തിയതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്.

പണം പിരിച്ചത് ധര്‍മജന്റെ അറിവോടെയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗിരീഷ് മൊടക്കല്ലൂര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ അഞ്ചു പൈസ താന്‍ ചെലവഴിച്ചിട്ടില്ലെന്നും തന്റെ അറിവോടെയല്ല പണപ്പിരിവ് നടത്തിയതെന്നും ധര്‍മജന്‍ പ്രതികരിച്ചു.

എല്ലാം കള്ളന്‍മാരാണെന്ന് പാര്‍ട്ടിക്കും നേതൃത്വത്തിനും മനസ്സിലായിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് നില്‍ക്കേണ്ടെന്നാണ് നിലവില്‍ പാര്‍ട്ടി നിര്‍ദേശമുള്ളത്. അതുകൊണ്ട് കൂടുതല്‍ സംസാരിക്കുന്നില്ലെന്നും ഇനിയും ആരോപണവുമായി അവര്‍ വരികയാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും ധര്‍മജന്‍ പറഞ്ഞു.

എന്റെ അറിവോടെയെന്ന് എങ്ങനെയാണ് അവര്‍ക്ക് പറയാന്‍ കഴിയുക. അത് പച്ചക്കള്ളമാണ്. ഇതുമായി ബന്ധപ്പെട്ട് ആദ്യ പരാതിയൊന്നുമല്ല ഞാന്‍ നേതൃത്വത്തിന് നല്‍കുന്നത്. ഇതിന് മുമ്പും പരാതി നല്‍കിയിരുന്നുവെന്നൂം ഇത് രണ്ടാമത്തെ പരാതിയാണെന്നും ധര്‍മജന്‍ ചൂണ്ടിക്കാട്ടി.

ബാലുശ്ശേരിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും എന്നാല്‍ ഇതൊന്നും താഴേ തട്ടില്‍ എത്തിയില്ലെന്നും പണം എങ്ങോട്ട് പോയെന്ന് അന്വേഷിക്കണമെന്നുമായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി കെ.പി.സി.സി. നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. വലിയ രീതിയില്‍ പണപ്പിരിവ് നടത്തിയിട്ടും അത് പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കമ്മറ്റിയിലെ രണ്ടു പേരും അവരുമായി ബന്ധപ്പെട്ട ചിലരുമായിരുന്നു ഇതിന് പിന്നില്ലെന്നാണ് ധര്‍മജന്റെ ആരോപണം.

 

Top