പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് 7 ന് തുറക്കും: ഉദ്ഘാടന ചടങ്ങുകൾ ഉണ്ടാകില്ല

കൊച്ചി: പാലാരിവട്ടം മേൽപ്പാലം പുനർനിർമാണം പൂർത്തിയാക്കി ഞായറാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും. വൈകിട്ട് നാല് മണി മുതലാണ് ഗതാഗതം അനുവദിക്കുന്നത്. ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നത്.

47.70 കോടി രൂപ എസ്റ്റിമേറ്റിൽ നിർമ്മിച്ച പാലം തകർന്നപ്പോൾ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലൻസ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാർ, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദർ എന്നിവർ നടത്തിയ പരിശോധനയുടേയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.ഊരാളുങ്കൽ ലോബർ സൊസൈറ്റിക്കായിരുന്നു ഇതിന്റെ കരാർ. ഡിഎംആർസിയുടെ മേൽനോട്ടത്തിലായിരുന്നു പുനർനിർമാണം.

22.64 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയ്ക്കാണ് പാലം പുനർനിർമിച്ചത്.

Top