ഒമിക്രോണ്‍; അധികഡോസ് വാക്‌സീന്‍ തീരുമാനം ലോകാരോഗ്യ സംഘടന നിര്‍ദ്ദേശമനുസരിച്ച്

ന്യൂഡല്‍ഹി: കൊവിഡ് വകഭേദം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അധികഡോസ് വാക്‌സീന്‍ നല്‍കുന്നതിലെ തീരുമാനം ലോകാരോഗ്യ സംഘടന നിര്‍ദ്ദേശമനുസരിച്ച് തീരുമാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടന ശാസ്ത്ര ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവില്‍ രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് പ്രതിരോധശേഷി കുറയുന്നതായി റിപ്പോര്‍ട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കുട്ടികളുടെ വാക്‌സിനേഷനിലെ മാര്‍ഗനിര്‍ദ്ദേശം വൈകാതെ പുറത്തിറക്കിയേക്കും.

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്ന അവസ്ഥയാണ്. മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യം കര്‍ണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതല്‍ സംസ്ഥാനങ്ങള്‍ ശക്തമാക്കി.

ഒമിക്രോണ്‍ വ്യാപനം തീവ്രമായാല്‍ ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത് പകുതിയിലധികം പേരും വാക്‌സിന്‍ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കരുതുന്നത്.

Top