കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി കരുതല്‍ തടങ്കലിലാക്കും, അയ്യപ്പന്‍മാര്‍ സൂക്ഷിക്കണം; വിഡി സതീശന്‍

കൊച്ചി: നവകേരള സദസ്സില്‍ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതില്‍ പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ് അത് ലംഘിച്ചാല്‍ നടപടിയെടുക്കും. പാര്‍ട്ടിയില്‍ നിന്ന് അകന്നുനില്‍ക്കുന്നവര്‍ പോയിക്കാണും. ലോക്കല്‍ നേതാക്കളാണ് ഇതുവരെ പങ്കെടുത്തത് എന്നും സതീശന്‍.

നവകേരള സദസ് നടക്കുന്ന ജില്ലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വ്യാപകമായി കരുതല്‍ തടങ്കലിലെടുക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നുവെന്നും സി പി എം പ്രവര്‍ത്തകരും പോലീസും നിയമം കൈയ്യിലെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ജോയല്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കഴുത്ത് ഞ്ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാഹനത്തിനാപ്പം പോകുന്നവര്‍ മാരകായുധങ്ങളുമായാണ് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രി രാജാവല്ല. രാജാവിനെക്കാള്‍ വലിയ രാജഭക്തി ചിലര്‍ കാണിക്കുന്നു. കറുപ്പ് കണ്ടാല്‍ കരുതല്‍ തടങ്കലിലാക്കുകയാണ്. ശബരിമലക്ക് പോകുന്ന അയ്യപ്പന്‍മാര്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സര്‍ക്കാര്‍ മികച്ചതാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞിട്ടില്ല. ആ വ്യാഖ്യാനം തെറ്റാണ്. കേരളത്തിലെ പോലെ രാജസ്ഥാനിലും തുടര്‍ഭരണം കിട്ടുമെന്നാണ് പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത് ഒരു ഏജന്‍സിയാണ്. തെളിവുകള്‍ പാര്‍ട്ടിയുടെ പക്കലില്ല. പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Top