സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരം, ധവളപത്രം ഇറക്കണം;വിഡി സതീശന്‍

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ശമ്പളം വരെ മുടങ്ങുന്ന നിലയില്‍ ഗുരുതര ധന പ്രതിസന്ധിയുണ്ടായതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്‌മെന്റെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 55 ലക്ഷം ആളുകള്‍ക്ക് പെന്‍ഷനും മുടങ്ങി. ക്ഷേമനിധി പെന്‍ഷനും കുടിശികയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും ധവളപത്രം ഇറക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ശേഷവും വ്യാജ ആരോപണങ്ങള്‍ ഉണ്ടാക്കി ആ കുടുംബത്തെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ വയനാട്ടിലെ മുതിര്‍ന്ന സിപിഎം നേതാവ് തന്നെ കൂടെ വന്നു. ഇത് ഭീഷണിയാണ്. അന്വേഷണ ഉദ്യോഗസ്ഥനെ വിരട്ടലാണ്. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ മുഖ്യമന്ത്രി അവസരം കൊടുക്കുകയാണ്. ഈ ക്രിമിനലുകളില്‍ നിന്ന് കേരളത്തെ രക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Top