ബംഗാളിൽ CPM പിന്തുണയില്‍ ജയിച്ച കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ തൃണമൂലില്‍ ചേർന്നു

കൊല്‍ക്കത്ത: മൂന്ന് മാസം മുമ്പ്‌ പശ്ചിമ ബംഗാളിലെ സാഗര്‍ദിഘി നിയമസഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന സാഗര്‍ദിഘി നിയമസഭാ സീറ്റ് വന്‍ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പരോക്ഷ പിന്തുണയോടെ മത്സരിച്ച് ബയ്‌റോണ്‍ ബിശ്വാസാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ ആയി മാറിയത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് മാസം ആകുമ്പോഴേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കുകയാണിപ്പോള്‍ ബയ്‌റോണ്‍ ബിശ്വാസ്.

തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് ബൈറോണ്‍ ബിശ്വാസിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് അംഗത്വം നല്‍കിയത്. സംസ്ഥാനത്ത് ബിജെപിക്കെതിരെ പോരാടാന്‍ തൃണമൂലിനെ കഴിയൂ എന്ന് തോന്നിയത് കൊണ്ടാണ് ബൈറോണ്‍ ബിശ്വാസ് തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു.

2011 മുതല്‍ തൃണമൂലിന്റെ ശക്തികേന്ദ്രമായിരുന്ന സാഗര്‍ദിഘിയില്‍ ഫെബ്രുവരിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 22986 വോട്ടുകള്‍ക്കാണ് ബൈറോണ്‍ വിജയിച്ചത്. 2021-ല്‍ തൃണമൂല്‍ അരലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ തൃണമൂല്‍ വിജയിച്ച മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തത് മമതയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസിനെ പരോക്ഷമായി പിന്തുണച്ചിരുന്നു. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് ഈ വിജയം വലിയ ഊര്‍ജമാണ് നല്‍കിയിരുന്നത്. ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മണ്ഡലത്തിലെ തൃണമൂല്‍ കമ്മിറ്റികള്‍ പൂര്‍ണ്ണമായും മമത ഉടച്ചുവാര്‍ത്തിരുന്നു.

വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന ബൈറോണ്‍ ബിശ്വാസ് തൃണമൂലില്‍ ചേരുമെന്ന കുറച്ചുനാളുകളായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചത്. ദേശീയ തലത്തില്‍ മമതയും കോണ്‍ഗ്രസും തമ്മിലുള്ള സൗഹൃദം മെച്ചപ്പെട്ട് വരുന്നതിനിടെയാണ് ബംഗാളിലെ കോണ്‍ഗ്രസിന്റെ ഏക എംഎല്‍എയെ തൃണമൂല്‍ അടര്‍ത്തിയെടുത്തതെന്നതും ശ്രദ്ധേയമാണ്.

Top