ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് നടക്കും, പ്രതിഷേധം വകവെയ്ക്കുന്നില്ല- ഐ.ഒ.സി

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് നടത്തുന്നതിനെതിരെ ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി. കോവിഡിനെ ഫലപ്രദമായി നേരിടാന്‍ ജപ്പാനീസ് സര്‍ക്കാറിന് കഴിയുമെന്നും ഐ.ഒ.സി വ്യക്തമാക്കി. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ടോക്യോ ഒളിമ്പിക് ഈ വര്‍ഷം ജൂലായ് 23 മുതലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇതേസമയം ഒളിമ്പിക്‌സിന് മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കേ ജപ്പാന്‍ ഇപ്പോഴും കോവിഡിനെതിരായ പോരാട്ടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

ഒളിമ്പിക്‌സ് നടത്തരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഓണ്‍ലൈന്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതില്‍ ഒപ്പുവെച്ചത്. ഒളിമ്പിക്‌സ് സ്‌റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. ജപ്പാനില്‍ കോവിഡ് മരണനിരക്ക് കുറവാണെങ്കിലും വൈറസിന്റെ വ്യാപനതോത് ഉയരുകയാണ്. വാക്‌സിനേഷനും പതുക്കെയാണ് പുരോഗമിക്കുന്നത്. എന്നാല്‍ ഒളിമ്പിക്‌സുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ഇപ്പോഴും സര്‍ക്കാര്‍.

 

Top