രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ആരംഭിച്ച ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാന്‍ നീക്കം

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നിന്ന് ആരംഭിച്ച ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാന്‍ നീക്കം. മാര്‍ച്ച് രണ്ടാം വാരത്തോടെ യാത്ര അവസാനിപ്പിച്ചേക്കും. യാത്രയില്‍ നിന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങള്‍ ഒഴിവാക്കിയേക്കും. യാത്ര തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് യാത്ര അവസാനിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ആദ്യ റാലി ഈ മാസം കര്‍ണാടകയില്‍ നടത്തിയേക്കും.

ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ അസമില്‍ ഉണ്ടായ ആക്രമണങ്ങള്‍ വിവാദമായിരുന്നു. യാത്രയ്ക്ക് പലയിടങ്ങളിലും അനുമതി നിഷേധിച്ചതും വിമര്‍ശിക്കപ്പെട്ടിരുന്നു. കൂടാതെ പശ്ചിമബംഗാളില്‍ മമതയുടെ അസാന്നിദ്ധ്യമടക്കം യാത്ര ഇന്‍ഡ്യ മുന്നണിക്ക് ദോഷം ചെയ്തുവെന്ന വിലയിരുത്തലുമുണ്ട്.

ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് ആരംഭിച്ചത്. 66 ദിവസം കൊണ്ട് 6713 കിലോ മീറ്റര്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ന് മുംബൈയിലാണ് യാത്രയുടെ സമാപനം തീരുമാനിച്ചിരുന്നത്. ആദ്യ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടാത്ത സംസ്ഥാനങ്ങളുള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ കൂടി കടന്നുപോകാനും തീരുമാനിച്ചിരുന്നു.

Top