സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 7.7 ശതമാനം വര്‍ധനവ്

saudi

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

രാജ്യത്ത് വലുതും ചെറുതുമായ 40 ഓളം വിമാനത്താവളങ്ങളാണുള്ളത്. 92 ദശലക്ഷം യാത്രക്കാരായിരുന്നു കഴിഞ്ഞ വര്‍ഷം ഈ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനത്തിന്റെ വര്‍ധനയാണിത്. 7,41,000 അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് കഴിഞ്ഞ വര്‍ഷം ഓപ്പറേറ്റ് ചെയ്തത്. അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 4.6 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്തും വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായും വരും ദിനങ്ങളില്‍ സൗദി വ്യോമയാന മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹഖീം അല്‍തമീമി അറിയിച്ചു.

രാജ്യത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ, ദമാം, മദീന, തായിഫ് എന്നിവയിലൂടെയാണ് 78 ദശലക്ഷം പേരും യാത്ര ചെയ്തത്. മൊത്തം 5,94,000 അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് ഈ 5 എയര്‍പോര്‍ട്ടുകളില്‍ നിന്നു മാത്രം ഓപ്പറേറ്റ് ചെയ്തത്. 1,47,000 വിമാന സര്‍വീസുകളിലായി 14 ദശലക്ഷം പേര്‍ ആഭ്യന്തര യാത്ര ചെയ്തു. കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിക്കുന്ന ജിദ്ദ വിമാനത്താവളം ഈ വര്‍ഷാവസാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

Top