ഹാദിയ കേസില്‍ കേരളാ പൊലീസിനോട് വിശദാംശങ്ങള്‍ തേടി എന്‍.ഐ.എ

Hadiya case-the state government changed the lawyer

തിരുവനന്തപുരം: വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ മതംമാറ്റ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേരളാ പൊലീസിനോട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തേടി.

എന്‍.ഐ.എയുടെ കേരളാ ഘടകമാണ് ഡി.ജി.പിയുടെ ഓഫീസിനോട് വിവരങ്ങള്‍ അന്വേഷിച്ചത്. കഴിഞ്ഞ ദിവസം കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.

ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് എന്‍.ഐ.എ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് കേരളാ പൊലീസിന്റെ അന്വേഷണ സംഘം ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ എന്‍.ഐ.എ ചോദിച്ചറിഞ്ഞു.

മുമ്പ് ഹാദിയ അയച്ച ശബ്ദ സംഭാഷണത്തില്‍ താന്‍ സിറിയയിലേക്ക് പോകാന്‍ തയാറെടുക്കുകയാണെന്ന് പറഞ്ഞതായി പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് മതംമാറ്റത്തെ കുറിച്ച് വിവരങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ പ്രേരിപ്പിച്ചത്.

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ കേസ് അന്വേഷിക്കാനാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ബുധനാഴ്ച നിര്‍ദേശിച്ചത്.

കേരളത്തില്‍ ഒരു ഹിന്ദു സ്ത്രീയുടെ മതം മാറ്റവും സമൂല പരിവര്‍ത്തനവും മുസ്ലിം സമുദായാംഗവുമായുള്ള വിവാഹവും ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതില്‍ ഒരു നിശ്ചിത രീതി (പാറ്റേണ്‍) ഉരുത്തിരിഞ്ഞിട്ടുണ്ടെന്നും എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍സിംഗ് കോടതിയില്‍ അറിയിച്ചിരുന്നു.

സമാന രീതിയില്‍ മറ്റൊരു കേസും ഉണ്ട്. മതംമാറ്റത്തിലും വിവാഹത്തിലും രണ്ട് കേസുകളും ഒരേ മാതൃകയിലാണ്. രണ്ടിന്റെയും പിന്നില്‍ പ്രേരകരായുള്ളത് ഒരേ ആളുകളാണ്. പെണ്‍കുട്ടികള്‍ മതം മാറുന്നു. ബന്ധുക്കള്‍ക്കൊപ്പം കഴിയാന്‍ വിസമ്മതിക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവരെ കൊണ്ടു പോകുന്നു. പിന്നെ വിവാഹം നടക്കുന്നു. ഇതേപറ്റി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും മനീന്ദര്‍സിംഗ് വ്യക്തമാക്കി.

Top