ദേശീയ പതാക ഇനി മുതൽ പോളിസ്റ്ററിലും

ഡൽഹി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാർ. ‘ഹർ ഘർ തിരംഗ’ അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക എന്ന ക്യാമ്പയിനാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ത്രിവർണ പതാക മാനദണ്ഡങ്ങളിലെ മാറ്റം കേന്ദ്ര സർക്കാരിന്റെ പുതിയ ക്യാമ്പയിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002 ൽ വരുത്തിയ ഭേദഗതി പ്രകാരം ഇനി മുതൽ ത്രിവർണപതാക നിർമ്മിക്കാൻ ഖാദിയോ കൈത്തറിയോ വേണമെന്നില്ല. പോളിസ്റ്ററിലോ, പരുത്തിയിലോ, കമ്പിളിയിലോ, സിൽക് ഖാദിയിലോ ത്രിവർണ പതാക നിർമ്മിക്കാം. ഡിസംബർ 30, 2021 നാണ് ഇത് സബന്ധിച്ച ഭേദഗതി നിലവിൽ വന്നത്. ഇതോടെ പതാകയുടെ വില താഴുമെന്നും എല്ലാ വീട്ടിലും പതാക ഉയർത്താൻ ഇത് കാരണമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.

അസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി കുറഞ്ഞത് 20 കോടി ദേശീയ പതാക ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കൊവിഡ് കാലത്ത് മാസ്‌കുകളും പിപിഇ കിറ്റുകളും തൈച്ച് ഉപജീവനമാർഗം കണ്ടെത്തിയവരെ വലിയ അളവിൽ ദേശീയ പതാക നിർമ്മിക്കന്നതിനായി നിയോഗിച്ച് കഴിഞ്ഞു.

ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുന്നത് കുടുംബംഗങ്ങളിൽ രാജ്യ സ്‌നേഹം നിറയ്ക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. സൗജന്യമായി പതാകകൾ നൽകില്ല, പണം നൽകി വേണം ദേശീയ പതാക വാങ്ങാൻ.

Top