ഭാരവാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണമെന്ന മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കുന്നു

ഭാരവാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണമെന്ന മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കുന്നു. അവസാന തീയതിയായി നവംബര്‍ രണ്ടായിരുന്നു സംസ്ഥാനത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വാഹനങ്ങള്‍ അടുത്ത ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന സമയത്തേക്ക് ഇവയെല്ലാം സജ്ജമാക്കിയാല്‍ മതിയാകുമെന്നാണ് നിലവിലെ നിര്‍ദേശം. സര്‍വീസ് ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിനും ഈ ഇളവ് ബാധകമാണ്.

എല്ലാം കൂടി ക്യാമറ സ്ഥാപിക്കാന്‍ 20000 രൂപയാണ് ഒരു ബസിന് ചെലവ് വരുന്നത്. സീറ്റ് ബെല്‍റ്റിനും 1000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. ചെലവ് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബസ്സുടമകള്‍ പറയുന്നു. പകുതി തുക സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുമെങ്കിലും ഇത് ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം എപ്പോഴെങ്കിലുമാണ് ലഭിക്കുന്നത്. ജില്ലയില്‍ 300-ഓളം സര്‍വീസ് ബസുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

സ്വകാര്യ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും സ്ഥാപിച്ചുതുടങ്ങി. നിലവില്‍ ചുരുക്കം ബസുകളില്‍ മാത്രമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. പുതിയ തീരുമാനത്തോട് ബസ്സുടമകളും അനുകൂലമായാണ് പ്രതികരിക്കുന്നത്. ഓരോ ബസിന്റെയും ക്ഷമത പരിശോധന തീയതി ആവുന്ന മുറയ്ക്ക് ക്യാമറയും ബെല്‍റ്റും സ്ഥാപിച്ച് ഹാജരാക്കുകയാണ് ഇപ്പോള്‍ ഉടമകള്‍ ചെയ്യുന്നത്. മുമ്പിലും പുറകിലും അകത്തുമായി മൂന്ന് ക്യാമറകളാണ് വെക്കേണ്ടത്. ഒപ്പം ദൃശ്യങ്ങള്‍ ശേഖരിക്കുവാനുള്ള ഡി.വി.ആറും ആവശ്യമാണ്.

 

Top