ശ്രീനഗർ: പാക് അധീന കശ്മീരില്‍ ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. നിരോധിത ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പാക് അധീന കശ്മീരിലെ പള്ളിക്കുള്ളില്‍ കയറി അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
പാക് അധീന കശ്മീരിലെ റാവല്‍കോട്ടില്‍ വച്ച് അല്‍-ഖുദൂസ് മസ്ജിദിനുള്ളില്‍ വെച്ചാണ് ഭീകരന് വെടിയേറ്റത്. കോട്‌ലിയില്‍ നിന്ന് പ്രാര്‍ത്ഥന നടത്താനെത്തിയ റിയാസ് അഹമ്മദിന് തലയ്ക്ക് വെടിയേറ്റുവെന്നാണ് വിവരം. ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രധാന കമാന്‍ഡറില്‍ ഒരാളാണ് കൊല്ലപ്പെട്ട റിയാസ് അഹമ്മദ്.
ജനുവരി ഒന്നിന് രജൗരിയിലെ ധാന്‍ഗ്രി ഗ്രാമത്തില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാള്‍. ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും, 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജമ്മുവില്‍ നിന്നും 1999-ല്‍ പലായനം ചെയ്ത റിയാസ് അഹമ്മദ്, അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ തീവ്രവാദം ശക്തിപ്പെടുത്തുന്നതിന് പിന്നിലെ പ്രധാനിയായിരുന്നു. ഭീകര സംഘടനയുടെ സാമ്പത്തിക കാര്യങ്ങളും ഇയാള്‍ നോക്കിയിരുന്നു. ഈ വര്‍ഷം വെടിയേറ്റ് കൊല്ലപ്പെടുന്ന പാകിസ്താനിലെ വിവിധ ഭീകര സംഘടനകളുടെ നാലാമത്തെ കമാന്‍ഡറാണ് അബു കാസിം.