പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍ സഭകള്‍ സമ്മേളിക്കും. 11 മുതല്‍ വൈകിട്ട് ആറുവരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. ആഗസ്റ്റ് 13 വരെ 19 പ്രവര്‍ത്തി ദിനങ്ങളാണ് സമ്മേളന കാലയളവിലുള്ളത്. 30 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങളോടെയാകും സമ്മേളനം നടക്കുക. കേന്ദ്ര മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റിനെ അറിയിക്കും പി.വി. അബ്ദുള്‍ വഹാബ്, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ഇന്ന് എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യും.

വിലക്കയറ്റത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതേ ചൊല്ലിയുള്ള വലിയ പ്രതിഷേധങ്ങളും ഇന്നുണ്ടായേക്കും. ഉന്നതരുടെ ഫോണുകള്‍ ഇസ്രയേലി സ്‌പൈവയര്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായുളള വെളിപ്പെടുത്തല്‍ സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. പഞ്ചാബില്‍ നിന്നുള്ള അംഗങ്ങള്‍ ഇരുസഭകളിലും കര്‍ഷക സമരം ഉയര്‍ത്തിയാകും സര്‍ക്കാരിനെതിരെ നീങ്ങുക. ഇതോടെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭാനടപടികള്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത.

Top