പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചു; വാഹന ഉടമയായ അമ്മയ്ക്ക് 25,000 രൂപ പിഴവിധിച്ച് കോടതി

തൃശ്ശൂര്‍: പതിനാറുകാരന്‍ രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്‌കൂട്ടര്‍ ഓടിച്ച കേസില്‍ വാഹന ഉടമയായ അമ്മയ്ക്ക് 25,000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കില്‍ വാഹന ഉടമയായ അമ്മ അഞ്ചുദിവസം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ തൃശ്ശൂര്‍ കൊഴുക്കുള്ളി സ്വദേശിക്കെതിരെയാണ് കോടതി വിധി പ്രസ്താവിച്ചത്.

2023 ജനുവരി 20-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി മഞ്ജിത്തിന്റേതാണ് വിധി. മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.
കുട്ടികള്‍ സ്‌കൂട്ടറുമായി മോട്ടോര്‍ വാഹന വകുപ്പ് സംഘത്തിന്റെ മുന്നില്‍പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുത്തത്. കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളെ പ്രതിയാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. സംഭവത്തില്‍ അച്ഛന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയത്.

Top