കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം

ദില്ലി: ഹീറോയിക് ഇൻഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ. നിയമപ്രശ്നങ്ങൾ നയതന്ത്ര ഇടപെടലിന് തടസമായെന്നാണ് പ്രതികരണം. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതിയിൽ കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന നിലപാടിൽ നൈജീരിയ ഉറച്ച് നിന്നു. കപ്പൽ കമ്പനി നൽകിയ പരാതികളിലും കോടതി നിലപാട് നിർണ്ണായകമാണ്. അന്വേഷണ സംഘത്തെ ഇക്വറ്റോറിയൽ ഗിനിയിലേക്കോ ഇന്ത്യയിലേക്കോ അയച്ച് അന്വേഷണം നടത്താൻ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടിരുന്നുവെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നു.

അതേസമയം നൈജീരിയയിൽ എത്തിച്ച ഇന്ത്യൻ നാവികരെ രാജ്യത്ത് നിയമ നടപടിക്ക് വിധേയമാക്കും. സമുദ്രാതിർത്തി ലംഘനം, ക്രൂഡ് ഓയിൽ മോഷണം തുടങ്ങിയ ആരോപണങ്ങളാണ് ഹീറോയിക്ക് ഇഡുൻ കപ്പലിനെതിരെ ഉള്ളത്. വൻ സൈനിക അകമ്പടിയോടെയാണ് ഇന്നലെ 26 ജീവനക്കാരെയും കപ്പലിനെയും നൈജീരിയിൽ എത്തിച്ചത്.

അതേസമയം കപ്പൽ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂലിനെ സമീപിച്ച സാഹചര്യത്തിൽ വിഷയം വൈകാതെ പരിഗണിക്കും. ഇക്വിറ്റോറിയൽ ഗിനിയുടെയും നൈജീരിയയുടെയും നിയമവിരുദ്ധ തടവിനെതിരെയാണ് കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. കപ്പലിൽ 3 മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണുള്ളത്.

Top