കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. തുരങ്കത്തിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടി എടുക്കുമെന്നും തുരങ്കം തുറക്കും മുമ്പേ ദേശീയ പാത അതോറിറ്റി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും തുരങ്കത്തിന് മുകളില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ചു മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഒരു തുരങ്കം തുറന്നത് കൊണ്ട് മാത്രം ടോള്‍ പിരിവ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച് തുരങ്കം 95 ശതമാനവും നിര്‍മ്മിച്ച കരാര്‍ കമ്പനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ് രംഗത്തെത്തിയിരുന്നു. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല. തുരങ്കത്തിന് മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമായിരിക്കുമെന്ന് കമ്പനി വക്തവ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ നിര്‍മാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദന്‍ ആരോപിക്കുന്നു.

Top