മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്; ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വനം മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം. സിസിഎഫ് മുതല്‍ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് മന്ത്രി വിളിച്ചുചേര്‍ത്തത്. വനം വകുപ്പ് നിരന്തരമായി ആരോപണങ്ങളില്‍പ്പെടുന്ന സാഹചര്യത്തിലാണ് യോഗം. വനം വകുപ്പിലെ അണ്ടര്‍ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഇതിനിടെ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. വിഷയത്തിലെ ഉദ്യോഗസ്ഥതല വീഴ്ച ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുന്നത്. നേരത്തെ തന്നെ ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ ബെന്നിച്ചനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മുഖ്യമന്ത്രിയെയും വനംമന്ത്രിയെയും ഇതേ ആവശ്യമുന്നയിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ടിരുന്നു.

വിവാദ മരംമുറിയില്‍ ഫയലുകള്‍ ഒന്നും വനംമന്ത്രിക്ക് കൈമാറിയിട്ടില്ലെന്നാണ് വനം സെക്രട്ടറി രാജേഷ് സിന്‍ഹയുടെ വിശദീകരണം. മരംമുറി ചര്‍ച്ചയായ തമിഴ്‌നാട് കേരള സെക്രട്ടറി തല യോഗങ്ങളില്‍ അനുമതിക്ക് തീരുമാനമെടുത്തിരുന്നില്ലെന്നും വനം മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. മരംമുറിക്ക് അനുമതി നല്‍കിയ ബെന്നിച്ചന്‍ തോമസിനെ തള്ളിയാണ് വിശദീകരണം. അതേ സമയം വനം സെക്രട്ടറി കൂടി പങ്കെടുത്ത യോഗമാണ് മരം മുറി തീരുമാനിച്ചതെന്നായിരുന്നു ബെന്നിച്ചന്റെ നിലപാട്.

Top