അഴിമതിക്കേസ് പ്രതികളെ പിരിച്ചുവിടുന്നതിനുള്ള നിയമമാർഗം പരിശോധിക്കാൻ നിർദേശിച്ച് മന്ത്രി

തിരുവനന്തപുരം: റവന്യു വകുപ്പിൽ അഴിമതിക്കേസുകളിൽ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാർഗങ്ങൾ പരിശോധിക്കാൻ റവന്യുമന്ത്രി കെ.രാജന്റെ നിർദേശം. കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ സ്വത്ത് സമാഹരിച്ച വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

സസ്പെൻഷൻ കാലയളവിൽ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാരന് ലഭിക്കും. സസ്പെൻഷൻ കാലാവധി കഴിഞ്ഞു സർവീസിൽ പ്രവേശിച്ചാൽ കുടിശിക ശമ്പളം പൂർണമായി ലഭിക്കും. ഈ സാഹചര്യം ഒഴിവാക്കാൻ, ശക്തമായ തെളിവുകൾ ശേഖരിച്ച് കുറ്റക്കാരെ സർവീസിൽനിന്ന് പിരിച്ചുവിടുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.

റവന്യുവകുപ്പിലെ അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കാൻ റവന്യുമന്ത്രി നിർദേശം നൽകി. മൂന്നു വർഷം വില്ലേജ് ഓഫിസുകളിൽ തുടർച്ചയായി സേവനം അനുഷ്ഠിച്ച വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റും. റവന്യു ഇന്റലിജൻസ് ശക്തിപ്പെടുത്തും. എല്ലാ മാസവും ലാൻഡ് റവന്യു കമ്മിഷണറും റവന്യു സെക്രട്ടറിയും മന്ത്രിയും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും മിന്നൽ പരിശോധന നടത്തും.

പാലക്കാട് മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ വി.സുരേഷ് കുമാർ വിജിലൻസിന്റെ പിടിയിലായത്. മണ്ണാർക്കാട് താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും കണ്ടെടുത്തിരുന്നു.

Top