നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചു

ഹൈദരാബാദ്: വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചു. ഹൈദരാബാദില്‍ ഇന്ന് ചേര്‍ന്ന വിശാലപ്രവര്‍ത്തകസമിതി യോഗവും അവസാനിച്ചു. വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ സംഘടനയുടെ കെട്ടുറപ്പ് ഒന്ന് കൂടി ഊട്ടിയുറപ്പിച്ചെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മാറ്റം അനിവാര്യമെന്നും അത് ജനം ആഗ്രഹിക്കുന്നെന്നും പ്രവര്‍ത്തക സമിതി പ്രസ്താവനയില്‍ പറഞ്ഞു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നിയമഭേദഗതിയെയും സിഇസി നിയമനബില്ലിനെയും ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന്റെ ആദ്യദിനം പ്രമേയം പാസ്സാക്കിയിരുന്നു. സനാതനധര്‍മ വിവാദത്തിലടക്കം തലയിടാതെ കരുതലോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നയങ്ങള്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്ത്യ മുന്നണിയുമായി സഹകരിക്കണമെന്ന് യോഗത്തില്‍ സോണിയാ ഗാന്ധി സംസ്ഥാനഘടകങ്ങളോട് നിര്‍ദേശിച്ചു.

തെലങ്കാന സംസ്ഥാനരൂപീകരണത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സംഘടനായോഗം ഹൈദരാബാദില്‍ നടത്താന്‍ തീരുമാനിച്ചത് വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ്. പക്ഷേ, പ്രവര്‍ത്തകസമിതിയില്‍ പ്രധാനമായും ലക്ഷ്യമിട്ടത് ഡിസംബറില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നയരൂപീകരണമാണ്

Top