ടി.പി.സെന്‍കുമാര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് ഡോക്ടര്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അജിത് കുമാര്‍.

സര്‍ട്ടിഫിക്കറ്റില്‍ തിയതി തിരുത്തിയെന്ന ആരോപണം തെറ്റാണ്. തനിക്കെതിരായ ആരോപണങ്ങളും തെറ്റാണ്. കേസില്‍ വിജിലന്‍സ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഡോക്ടര്‍ എന്ന രീതിയില്‍ ശരിയായ കാര്യമാണ് ചെയ്തതെന്നും അജിത് കുമാര്‍ പ്രതികരിച്ചു.

അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജരേഖ ചമച്ചു എന്നതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നാല് കേസുകളാണ് സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

നേരത്തെ, കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നല്‍കിയ ഫയല്‍ വിജിലന്‍സ് മടക്കിയിരുന്നു. വിജിലന്‍സ് എസ്പിയുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആരോപണം അന്വേഷിക്കേണ്ടത് പോലീസാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറി സെന്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. സിപിഎം നേതാവ് സുകാര്‍ണോ ആണ് പരാതിക്കാരന്‍.

2016 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നുള്ള എട്ടുമാസങ്ങളില്‍ പകുതി ശന്പളത്തില്‍ അവധി അനുവദിക്കണമെന്നു കാണിച്ച് പ്രത്യേകം അപേക്ഷ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കിയത്. ഇത് വ്യാജമാണെന്നാണ് പരാതി.

Top