അവസാനം മത്സരം ടൈ; ന്യൂസിലൻഡ് മണ്ണിൽ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

നേപിയര്‍: ഇന്ത്യ – ന്യൂസിലന്‍ഡ് മൂന്നാം ടി20 മഴ നിയമ പ്രകാരം ടൈ ആയതോടെ ഇന്ത്യക്ക് പരമ്പര നേട്ടം. ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോൾ രണ്ടാം ടി 20 യിൽ വിജയം നേടിയതാണ് ഇന്ത്യക്ക് പരമ്പര നേട്ടത്തിന് തുണയായത്. മൂന്നാം പോരാട്ടത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 161 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് വീശവെയാണ് മഴ എത്തിയത്. കളി തടസപ്പെടുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലായിരുന്നു. മഴ നിയമ പ്രകാരം കളി നിർത്തുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 76 റൺസ് ആയിരുന്നു. പിന്നീട് മത്സരം ആരംഭിക്കാതെ ഇരുന്നതോടെ മത്സരം ടൈ ആകുക ആയിരുന്നു 18 പന്തിൽ 30 റൺസുമായി നായകൻ ഹർദ്ദിക്ക് പാണ്ഡ്യയും 9 പന്തിൽ 9 റൺസുമായി ദീപക്ക് ഹൂഡയും പുറത്താകാതെ നിന്നു.

ഓപ്പണർമാരായ ഇഷാൻ കിഷനും ഋഷഭ് പന്തും നിരാശപ്പെടുത്തി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായിരുന്നു. ഇഷാൻ കിഷൻ 11 പന്തിൽ 10 ഉം ഋഷഭ് പന്ത് 5 പന്തിൽ 11 ഉം റൺസ് നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവ് 10 പന്തിൽ 13 റൺസാണ് നേടിയത്. ശ്രേയസ് അയ്യരാകട്ടെ ഗോൾഡൻ ഡക്കായാണ് മടങ്ങിയത്. 3 ഓവറിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ടിം സൗത്തിയാണ് കിവി ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്.

നേരത്തെ ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 160 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചുറികളോടെ ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സുമാണ് ന്യൂസിലന്‍ഡിന്റെ നെടുതൂണുകളായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷദീപ് 37 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ പേരിലെഴുതിയത്.

ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ പതിഞ്ഞ തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. നേപിയറില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ചാപ്മാനും അധികം ആയുസുണ്ടായിരുന്നില്ല. സിറാജിന്റെ പന്തില്‍ അര്‍ഷ്ദീപ് സിംഗിന് ക്യാച്ച് നല്‍കി ചാപ്മാനും മടങ്ങി. എന്നാല്‍, പിന്നീട് ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സും ക്രീസില്‍ നിലയുറപ്പിച്ചതോടെ ന്യൂസിലന്‍ഡ് മത്സരത്തിലേക്ക് തിരികെ വന്നു.

ഒടുവില്‍ 33 പന്തില്‍ 54 റണ്‍സെടുത്ത ഫിലിപ്സിനെ ഭുവിയുടെ കൈകളില്‍ എത്തിച്ച് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ വന്ന ഡാരി മിച്ചല്‍ വമ്പനടിക്കുള്ള മൂഡില്‍ ആയിരുന്നു. എന്നാല്‍, അര്‍ഷ്ദീപ് എത്തി ന്യൂസിലന്‍ഡിന് അടുത്ത പ്രഹരം ഏല്‍പ്പിച്ചു. 49 പന്തില്‍ 59 റണ്‍സെടുത്ത കോണ്‍വേ ഇഷാന്‍ കിഷാന്റെ കൈകളില്‍ ഭദ്രമായി ഒതുങ്ങി. ജിമ്മി നീഷാമിനെ സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ തിരികെ അയച്ച് സിറാജും കളം നിറഞ്ഞതോടെ ന്യൂസിലന്‍ഡ് പരുങ്ങലിലായി.

മികച്ച സാന്ററും സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മിച്ചലിനെ കൂടുതല്‍ അടിക്കാന്‍ വിടാതെ അര്‍ഷ്ദീപും പറഞ്ഞയച്ചോടെ ഇന്ത്യ മേല്‍ക്കൈ സ്വന്തമാക്കി. അവസാന ഓവറില്‍ ടിം സൗത്തിയുടെ വിക്കറ്റുകള്‍ തെറിപ്പിച്ച് ഹര്‍ഷല്‍ പട്ടേല്‍ ന്യൂസിലന്‍ഡിന്റെ സ്കോര്‍ 160ല്‍ ഒതുക്കി. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്.

Top