ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണം; ഇന്ന് എറണാകുളം അതിരൂപതയിൽ വൈദികരുടെ ഉപവാസം

എറണാകുളം: ക്രിസ്മസ് ദിനത്തിൽ എറണാകുളം അതിരൂപതയിലെ വൈദികരുടെ ഉപവാസം. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസ സമരം. രാവിലെ പത്ത് മുതൽ അതിരൂപത ബിഷപ്പ് ഹൗസ് മന്ദിരത്തിലാണ് ഉപവാസം.

ജനാഭിമുഖ കുര്‍ബാന തന്നെ തുടരാന്‍ എറണാകുളംഅങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി സിനഡ് മെത്രാന്മാര്‍ക്ക് ബിഷപ് കത്ത് അയച്ചിരുന്നു. നേരത്തെ, പുതിയ കുര്‍ബാന ക്രമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആന്റണി കരിയലിന് കത്തയച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്നും വത്തിക്കാന്‍ അതിരൂപതയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റണി കരിയല്‍ കര്‍ദിനാളിനും മറ്റ് ബിഷപ്പുമാര്‍ക്കും കത്തയച്ചത്.

ഇതിനിടെ സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പാതിരാ കുർബാനയ്ക്കിടെയായിരുന്നു പരാമര്‍ശം.

 

 

 

Top