ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു; പ്രദേശത്ത് പൊലീസ് സംഘത്തെ നിയോഗിച്ചു

കണ്ണൂര്‍: ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് സംഘത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. സംഘത്തില്‍ അഞ്ച് മാവോയിസ്റ്റുകളാണുണ്ടായിരുന്നത്. ഇതില്‍ മുന്നുപേരെ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാവോയിസ്റ്റ് പശ്ചിമ ഘട്ട സോണ്‍ സെക്രട്ടറി സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.

വയനാട് കാടുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണുര്‍ ജില്ലയിലെ പല ഭാഗങ്ങളിലും 2015 മുതല്‍ തന്നെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. എന്നിരുന്നാലും ഇത് ആദ്യമായിട്ടാണ് ജില്ലയില്‍ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുന്ന സംഭവമുണ്ടാകുന്നത്. പലസമയങ്ങളിലും രാമച്ചിയിലും കേളകത്തും അമ്പായത്തോടുമടക്കമുള്ള പ്രദേശങ്ങളില്‍ എത്താറുണ്ട്. ഇത്തരത്തില്‍ എത്തുന്ന മാവോയിസ്റ്റുകള്‍ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്യാറുണ്ട്.

പ്രദേശത്ത് തെരച്ചിലിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വനവകുപ്പിന്റെ താത്കാലിക വാച്ചര്‍മാര്‍ വെടിയുതിര്‍ത്ത ആളുകളെ കൃത്യമായി കണ്ടിരുന്നു. ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞത്. മാവോയിസ്റ്റ് സംഘത്തില്‍ ഒരു വനിത കൂടിയുണ്ടായിരുന്നു ഇത് ജിഷയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

മറ്റുള്ളവരെ സംബന്ധിച്ച് ഏകദേശ ധാരണ പൊലീസിനുണ്ട്. അഞ്ച് ദിവസം മുമ്പ് രാമച്ചിയിലെ സണ്ണിയെന്നയാളുടെ വീട്ടില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഈ സംഘം തന്നെയാണ് വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം ഇന്നലെ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നലെ രാത്രിയും ഇന്നുമായി വലിയ രീതിയിലുള്ള തിരച്ചില്‍ നടക്കുകയാണ് ഡ്രോണും ഹെലിക്കോപ്റ്ററും അടക്കമുള്ളവ ഉപയോഗിച്ചു കൊണ്ടുള്ള തിരച്ചില്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Top