മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മഞ്ചേശ്വരം: കാസര്‍കോട് വീണ്ടും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം. 60 വയസ്സിന് മുകളിലുള്ളവരും, കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല. ഉപ്പള, മംഗല്‍പാടി, പൈവളികെ എന്നീ സ്ഥലങ്ങളിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ആരംഭത്തില്‍ രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുണ്ടായിരുന്ന ജില്ലയായിരുന്ന കാസര്‍കോട് ആഴ്ചകള്‍ നീണ്ട ട്രിപ്പിള്‍ ലോക്ക് ഡൗണിലൂടേയും ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ പോരാട്ടത്തിന്റെയും ഫലമായാണ് ജില്ല പൂര്‍ണ കൊവിഡ് മുക്തി നേടിയത്. ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും 48 മണിക്കൂറിനിടെ രണ്ട് തവണ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രി വിട്ടിരുന്നു.

ഹോട്ട് സ്‌പോട്ടില്‍ നിന്നും ഗ്രീന്‍ സോണിലേക്ക് മാറാനിരിക്കുന്നതിനിടെയാണ് ഇന്ന് തീര്‍ത്തും അപ്രതീക്ഷിതമായി ജില്ലയില്‍ നാല് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നും തലപ്പാടി ചെക്ക് പോസ്റ്റ് വഴി റോഡ് മാര്‍ഗം എത്തിയ നാല് പേര്‍ക്കാണ് ഇന്ന് കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് ഹോട്ട് സ്‌പോട്ടായ മുംബൈയില്‍ നിന്നും വന്ന 41,19 പ്രായത്തിലുള്ള കുമ്പള സ്വദേശികള്‍ക്കും 61 വയസുള്ള മംഗല്‍പാടി സ്വദേശിക്കും 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരെല്ലാം തന്നെ പുരുഷന്‍മാരാണ്. കേരളത്തിലേക്ക് തിരികെ വന്നപ്പോള്‍ മുതല്‍ ഇവരെല്ലാം തന്നെ ഹോം ക്വാറന്റൈനിലയിരുന്നു എന്നാണ് വിവരം.

Top