സെപ്റ്റംബര്‍ 23നു മാലദ്വീപില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും

മാലി: മാലദ്വീപില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23നു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി അറിയിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യൂറോപ്യന്‍ യൂനിയന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍ പ്രതിനിധികളും എത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി അറിയിച്ചു.

നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീനെതിരായ വികാരമാണ് മാലദ്വീപില്‍ ഉള്ളത്. അദ്ദേഹത്തിന്റെ ഭരണത്തില്‍ പ്രതിപക്ഷ നേതാക്കളെ നാടുകടത്തുകയും മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയുമാണെന്നാണ് ആക്ഷേപമുയരുന്നത്. യമീന് വീണ്ടും പ്രസിഡന്റാവാന്‍ വേണ്ടി പ്രതിപക്ഷ നേതാക്കളെ കുടുക്കുകയാണെന്നും ആരോപണമുണ്ട്.

എന്നാല്‍, ആരോപണങ്ങളെല്ലാം സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. മാലദ്വീപില്‍ 2012ല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിനെ പൊലീസ് അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എംഡിപി) സ്ഥാനാര്‍ഥിയായി തീരുമാനിച്ച നഷീദിനെതിരേ 2015ല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി 13 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

Top