​ഗിനിയയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫീസർ അറസ്റ്റിൽ; നൈജീരിയക്ക് കൈമാറിയേക്കും

ഡൽഹി: എക്വറ്റോറിയൽ ഗിനിയയിൽ തടഞ്ഞുവച്ച ഹീറോയിക്ക് ഇഡുൻ കപ്പലിലെ മലയാളി ഓഫീസർ അറസ്റ്റിൽ. കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസിനെയാണ് അറസ്റ്റ് ചെയ്തത്. സനു ജോസിനെ ഗിനിയ നാവികസേനാ കപ്പലിലേക്കു മാറ്റി. സനുവിനെ നൈജീരിയൻ നാവിക സേനയ്ക്ക് കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ 26 പേരാണുള്ളത്. ഇവരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 16 പേർ ഇന്ത്യക്കാരാണ്. നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.

കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗിനിയയിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് മലയാളി ഓഫീസർ അറസ്റ്റിലായത്.

നൈജീരിയൻ നാവിക സേനയുടെ നിർദേശപ്രകാരമാണ് ഗിനിയൻ നേവി, ഇവർ ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പൽ കമ്പനി നൽകിയിട്ടും ഇവരെ മോചിപ്പിച്ചിട്ടില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്

Top