ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം സഹായം നൽകുമെന്ന് ‘2018’ നിർമ്മാതാക്കൾ

താനൂർ: കേരളത്തെ സങ്കടക്കയത്തിലാഴ്ത്തിയ താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ 2018 സിനിമയുടെ അണിയറക്കാർ. കേരളത്തിൽ 2018 ലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച 2018 സിനിമയുടെ നിർമ്മാതാക്കളാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് 2018 സിനിമയുടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അപകടത്തിൽ 22 പേരാണ് മരിച്ചത്. ഇവരിൽ 15 പേർ കുട്ടികളും അഞ്ച് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമായിരുന്നു. കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്‌ലഹ് (7) പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധിഖ് (41), മക്കളായ ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (മൂന്ന്), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(ആറ്) എന്നിവർ അപകടത്തിൽ മരിച്ചിരുന്നു.

പരപ്പനങ്ങാടി കുന്നമ്മൽ വീട്ടിൽ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദിൽന(എട്ട്), ഷംന (17), ഷഹല (12), ഹസ്ന (18), സീനത്ത് (42), ജെൻസിയ (44), ജമീർ (10) എന്നിവരും നെടുവ മടയംപിലാക്കൽ സബറുദ്ദീൻ (38) ഉം അപകടത്തിൽ മരിച്ചിരുന്നു. ഇവർക്ക് പുറമെ നെടുവ വെട്ടിക്കുത്തി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദിൽ ഷെറിൻ (15), മുഹമ്മദി അദ്നാൻ (10), മുഹമ്മദ് അഫഹാൻ (മൂന്നര) എന്നിവരും അപകടത്തിൽ മരിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം വീതം ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അപകടത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ഇന്നലെ അപകടത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Top